ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഭിന്നത നിലനിൽക്കെ പറയാനുള്ളതെല്ലാം പറഞ്ഞുതീർത്ത പ്രതിപക്ഷ ഇന്ത്യാ സഖ്യ യോഗം എൻഡിഎയ്ക്കെതിരേ ഒറ്റക്കെട്ടായി നീങ്ങാൻ തീരുമാനിച്ചു.
സഖ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ടു മാസത്തിൽ ഒരിക്കൽ യോഗം ചേർന്നു ഭാവിതന്ത്രങ്ങൾ മെനയുമെന്ന് യോഗത്തിനുശേഷം നേതാക്കൾക്കൊപ്പം ഡൽഹി കോണ്‍സ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.
കോണ്ഗ്രസിനെതിരേയാണു സഖ്യത്തിൽ കക്ഷികൾ ആരോപണങ്ങൾ കൂടുതലും ഉന്നയിച്ചത്. എന്നാൽ ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതിരിക്കാനാകില്ലെന്നും അതേസമയം വിമർശങ്ങൾ ഉൾക്കൊള്ളുന്നതായും കോണ്‍ഗ്രസ് വ്യക്തമാക്കി. സഖ്യകക്ഷികൾക്കുണ്ടായിരുന്ന പരാതികളും യോഗത്തിൽ ചർച്ച ചെയ്തു.
ആം ആദ്മി പാർട്ടിയും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെത്തുടർന്ന് ഡിഎംകെയും യോഗത്തിൽനിന്ന് വിട്ടു നിന്നപ്പോൾ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി, അഖിലേഷ് യാദവ്, ഒമർ അബ്ദുള്ള, തേജസ്വി യാദവ്, ഡി. രാജ, മെഹബൂബ മുഫ്തി, എൻ.കെ. പ്രേമചന്ദ്രൻ, ജോസ് കെ. മാണി, പി. സന്തോഷ് കുമാർ, ഫ്രാൻസിസ് ജോർജ്, ജോണ്‍ ബ്രിട്ടാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി 23 കക്ഷികളുടെ നേതാക്കൾ പങ്കെടുത്തു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ജെഎംഎം അധ്യക്ഷൻ ഹേമന്ത് സോറൻ തുടങ്ങിയവർ ഓണ്‍ലൈനായി യോഗത്തിൽ പങ്കെടുത്തു.
കേരളത്തിൽ സിപിഎം- ബിജെപി ഡീൽ എന്ന ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന സഖ്യത്തിൽ വിള്ളൽ വീഴ്ത്തുന്നതാണെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.
എന്നാൽ സിപിഎം അതിന്റെ യഥാർഥ പ്രത്യയശാസ്ത്രത്തിൽനിന്നു വ്യതിചലിക്കുന്നതായും അതു ശരിവയ്ക്കുന്ന നിരവധി കാര്യങ്ങൾ തന്റെ പക്കലുണ്ടെന്നും രാഹുൽ പ്രതികരിച്ചു. സംസ്ഥാനതലത്തിൽ ആരോപണ- പ്രത്യാരോപണങ്ങൾ നിലനിൽക്കുന്നെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനാണു സഖ്യത്തിന്റെ തീരുമാനം.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ കോണ്‍ഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് സഖ്യത്തിലെ മുഖ്യ അംഗമായ ഡിഎംകെ യോഗത്തിൽനിന്ന് വിട്ടുനിന്നു. ഡിഎംകെയെ സഖ്യത്തിലേക്കു തിരികെ ക്ഷണിക്കണമെന്ന് പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ മറ്റു കക്ഷികൾ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് മൗനം പാലിച്ചു.
പശ്ചിമബംഗാളിൽ സഖ്യം ഒറ്റക്കെട്ടായി നീങ്ങണമെന്ന് മമത ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിൽ ബിജെപിയെ അധികാരത്തിൽനിന്നു നീക്കി നിർത്തമായിരുന്നില്ലേയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.